Monday, August 23, 2010

വെല്‍ക്കം ടു ഊട്ടി



ഹോളിഡേസുകളില്‍ മണല്‍ വാരി വാരി ഉണ്ടാക്കിയ കാശുപയോഗിച്ച് ജീവിതത്തില്‍ ആദ്യമായി ടൂറു പോയി എന്ന ഒറ്റകാരണം കൊണ്ട് വിദ്യാ കോളേജിലെ പ്രി ഡിഗ്രി പടനം പാതി വഴിയില്‍ ഉപേക്ഷിച്ച് ഒരു ഫുള്‍ ടൈം മണല്‍ വാരല്‍ ജീവനക്കാരനായി മാറേണ്ടി വന്ന ഞങ്ങടെ ക്ലാസ് മേറ്റ് സുരേഷിന്റെ കഥയാണിത്.


ആറടി നീളം, പാതി തിന്ന പഞ്ഞിമിട്ടായി പോലെ എണീറ്റു നില്‍ക്കുന്ന തലമുടി, ഉമിക്കരി പറ്റിപ്പിടിച്ച പോലത്തെ നനുത്ത മീശ, ഗ്യാരണ്ടി കളര്‍, അന്തര്‍മുഖന്‍, അന്തവും കമ്മി , ഇതൊക്കെയായിരിന്നു സുരേഷിന്റെ ശരീരത്തിന്റെ ഒരേകദേഷ ബയോളജി. പുതിയ റിലീസ് സിനിമകള്‍ , ക്രിക്കറ്റ് കളി (ടെസ്റ്റുള്‍പ്പെടെ) , WWF റെസ്റ്റ്ലിങ്ങ്, ഹിന്ദിപാട്ടുകള്‍ എന്നിവയായിരിന്നു ടിയാന്റെ ഏരിയാ ഓഫ് ഇന്ററസ്റ്റ്.

സുരേഷ് ഏഴാം ക്ലാസില്‍ പടിക്കുമ്പം വല്യാപ്പന്‍ കാലൊടിഞു തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ കടന്നപ്പം വിസിറ്റ് ചെയ്യാന്‍ പോയ വഴി തൃശൂര്‍ മൃഗശാല ഒന്നു കണ്ടൊതൊഴിച്ചാല്‍ അന്നേവരെ സുരേഷ് ഒരു ടൂറു പോലും പോയിട്ടില്ലായിരിന്നു. ഊട്ടി-മൈസൂരിലേക്കൊരു ടൂറുണ്ട് താല്‍പ്പര്യമുള്ളവര്‍ പേരു തരുവാ, എന്നു വിജയന്‍ മാഷ് പറയുമ്പോള്‍ വണ്‍‌ഡേയില്‍ ഇന്ത്യ സിംബാബ്‌വെയോടു വീണ്ടും തോറ്റു എന്ന വാര്‍ത്ത കേള്‍ക്കുന്ന ലാഘവത്തോടെയായിരിന്നു സുരേഷ് അതിനെ കണ്ടത്. കാരണം നോ മണി, സൊ നോ ഹണി, എന്ന പക്ഷക്കാരനായിരിന്നു സുരേഷ്.


ഒടുവില്‍ അറ്റകയ്യിനു, ഞങ്ങടെ കല്യാണി ടീച്ചറുടെ ഒരേയൊരു മോള്‍, ഡിഗ്രിക്കു പടിക്കുന്ന ഗ്രീഷ്മ അടക്കം 7 ചുള്ളത്തികളും ടൂറിനു വരുന്നുണ്ടെന്നും ഊട്ടി ബീച്ചില്‍ സ്വിം സ്യൂട്ടില്‍ എല്ലാവരും കൂടെ നീന്തല്‍ മത്സരമുണ്ടെന്നുമുള്ള അജീഷിന്റെ 916 ക്യാരറ്റ് നുണയില്‍ കമഴന്നടിച്ചു വീണു ടൂറിനു പേരു നല്‍കുകയായിരിന്നു പാവം സുരേഷ്. സില്ലി ബോയ്...!!!

പിറ്റേന്നു മുതല്‍ തുടര്‍ച്ചയായ മൂന്നു ദിവസം ലീവെടെത്തു മണല്‍ വാരി ഉണ്ടാക്കിയ കാശ്, ടൂറിനു വിട്ടില്ലേല്‍ കിണറ്റില്‍ ചാടി ആത്മഹത്യ ചെയ്യുമെന്നു സുരേഷിന്റമ്മ സരസു ഏട്ടത്തിയെ ഭീഷണിപ്പെടുത്തി സമ്മതിപ്പിച്ച് , വിജയന്‍ സാറിന്റെ മുന്നിലേക്കു പുല്ലുപോലെ എറിഞു കൊടുത്തിട്ടേ പിന്നെ സുരേഷ് ക്ലാസില്‍ വന്നുള്ളൂ.

ജീവിതത്തിലാദ്യമായി സുരേഷ് തന്റെ അമ്മയെ കെട്ടിപ്പിടിച്ചു കരഞ്ഞതും ഷര്‍ട്ട് പാന്റിന്റെ ഉള്ളിലേക്കാക്കി ഇന്‍സൈഡ് ചെയ്തതും ഈ ടൂറിനു വേണ്ടിയായിരിന്നു.


അങ്ങിനെ മഞ്ഞു പെയ്യുന്ന ജാനുവരിയിലെ ഒരു തണുത്ത വെളുപ്പാന്‍ കാലത്ത്, ഞങ്ങള്‍ 12 ചുള്ളന്മാരും 6 ചുള്ളത്തികളും വിജയന്‍ മാഷും കല്യാണി ടീച്ചറുമടക്കം 20 അം‌ഗ സഘം, നീലക്കുറിഞ്ഞികള്‍ പൂക്കാറുള്ള നീലഗിരിയുടെ താഴ്വാരത്തിലെ പൂന്തോട്ട നഗരം ഊട്ടിയില്‍ എത്തിച്ചേര്‍ന്നു. സൌഹൃദ ബന്ദങ്ങള്‍‍ക്കു പുതിയ മാനങ്ങള്‍ കൈവരുന്ന കലാലയ ജീവിതത്തിലെ ഈ വിനോദയാത്രയിലെ അപൂര്‍വ്വ നിമിഷങ്ങളില്‍ മതി മറന്ന് കളിയും ചിരിയും തമാശകളുമായി ബൊട്ടാണിക്കല്‍ ഗാര്‍ഡനിലും ബോട്ട് ഹൌസിലും ഫ്ലവര്‍ ഗാര്‍ഡനിലുമെല്ലാം അടിച്ചു പൊളിച്ച് ജീവിതത്തിലെ മറക്കാനാവാത്തൊരു ദിവസം സമ്മാനിക്കുകയായിരിന്നു ഊട്ടി ഞങ്ങള്‍ക്ക്..( ഹോ മുടിഞ നെസ്റ്റാള്‍ജിയ... സെന്റി മ്യൂസിക് ബാക് ഗ്രൌണ്ടില്‍....♪ ലാ ലാലലാ ♪ )... ശോ ഒരു നിമിശം ഞാന്‍ മാറ്ററീന്നു മാറിപ്പോയി..


രാവിലെ മുതല്‍ വൈകുന്നേരം വരെ അങ്ങാടി പശുക്കളെ പോലെ അലഞ്ഞു തിരിഞു നടന്നു രാത്രിയായപ്പോള്‍, ഊട്ടിയിലെ ഒരു ചെറിയ ഹോട്ടലില്‍ ഒരു ഹാളും ഒരു റൂമുമടങുന്ന വലിയ ഒരു ഡോര്‍മെറ്ററി വിജയന്‍ മാഷ് സംഘടിപ്പിച്ചു. ഞങ്ങള്‍ ആണ്‍കുട്ടികളും വിജയന്‍ മാഷും ഹാളിലും കല്യാണി ടീച്ചറും പെണ്‍ കുട്ടികളും റൂമിലും കിടന്നു. ഞങ്ങള്‍ കിടക്കുന്ന ഹാളിന്റെ വലതു ഭാഗത്തായിരിന്നു ബാത് റൂം. ഇടതു ഭാഗത്ത് ലേഡീസിന്റെ റൂമും.


പകലുമുഴുവന്‍ അലഞു തിരിഞു നടന്നതിന്റെ ക്ഷീണവും ഊട്ടിയിലെ കൊടും തണുപ്പും കാരണം തലയിലൂടെ പുതപ്പെല്ലാം വാരിപ്പുതച്ച് “ഉത്തരാധുനികത്തിലേക്ക്” കയ്യും തിരുകി, കൂര്‍ക്കവും വലിച്ചു , ഗ്രീഷ്മേടെ കയ്യു പിടിച്ച് ബൊട്ടാണിക്കല്‍ ഗാര്‍ഡനിലൂടെ കുതിരപ്പുറത്ത് സവാരി നടത്തുന്നത് സ്വപ്നവും കണ്ട് ഉറങ്ങുന്ന എന്നെ പെട്ടെന്നാണു ആരോ തട്ടിയുണര്‍ത്തിയത്. കണ്ണു പാതി തുറന്നു നോക്കുമ്പം ബാറ്റണ്‍ കയ്യില്‍ പിടിച്ച് 400 മീറ്റര്‍ റിലേക്ക് വിസിലു കാത്തുനില്‍ക്കുന്നതു പോലെ അക്ഷമനായി നില്‍ക്കുന്ന സുരേഷ്.

‘എന്ത്രാ, മനുഷ്യനെ ഒറങ്ങാനും സമ്മതിക്കൂല്ലടൈ?’

‘അളിയാ, എനിക്കൊന്നു മുള്ളണം, വെരി അര്‍ജെന്റാ‍ാ!!!’

‘ആഹാ... നിനക്കു മുള്ളാനെന്തിട്രാ ഞാന്‍??? നിന്റെ മഷീന്‍ ഗണ്‍ എന്റട്ത്താ??’

‘അതല്ലളിയാ, ഈ ബാത് റൂമെവിടാ.. ഒന്നും കാണണില്ലാ, ലൈറ്റിടാന്‍ പറ്റുവോ??’

‘ലൈറ്റിട്ടാ കൊല്ലും നിന്നെ ഞാന്‍ , നിന്റെ വലതു ഭാഗത്താ ബാത് റൂം, അതിനുള്ളീ പോയീ ലൈറ്റിട്ടാ മതി, നീ പോയേച്ച് വാ !! ഞാനിവിടെ കിടന്നോണ്ട് നോക്കിയേക്കാം..!!!’ തലയിലൂടെ പുതപ്പൊന്നു കൂടെ വലിച്ചിട്ടു ഞാന്‍ പറഞു.

ഹും വെട്ട് തടുത്താലും മുട്ട് തടുക്കാന്‍ പറ്റില്ലല്ലോ..!! ഇങ്ങ് തലക്കല്‍ ചന്തുവിന്റവിടം വരെ എത്തിയ മുട്ടുകാരണം സകല കണ്ട്രോളും പോയ സുരേഷ് ഇരുട്ടില്‍ വലതും ഇടതുമറിയാതെ തപ്പി തടഞു ശബ്ദമുണ്ടാക്കാതെ ബാത് റൂമാണെന്ന് കരുതി നേരെ പോയത് , ഗേള്‍സ് കിടക്കുന്ന റൂമിലേക്കായിരിന്നു.


റൂമിന്റെ വാതില്‍ മെല്ലെ തുറന്നു ലൈറ്റിനായ് ചുമരില്‍ തപ്പി. ശോ ലൈറ്റ് കാണുന്നില്ല. ഇനിയും പിടിച്ചു നില്ക്കാന്‍ തനിക്കു കഴിയില്ലാന്നു മനസ്സിലാക്കിയ സുരേഷ് ഒരു ബല പരീക്ഷണത്തിനു നില്‍ക്കാതെ ‘ എന്തായാലും ബാത് റൂമിലല്ലേ’ ന്നു വിചാരിച്ച് പാന്റിന്റെ സിബ്ബഴിച്ച് , മുള്ളലിന്റെ ആദ്യാക്ഷരങ്ങള്‍ പറഞു തന്ന അമ്മയെ മനസ്സില്‍ ധ്യാനിച്ച് ഹിന്ദുസ്ഥാനി രാഗത്തില്‍ തന്നെ ഒരലക്കങ്ങലക്കി.. ഹാവൂ ടാര്‍ജറ്റ് അച്ചീവ്ട്..


ഊട്ടിയിലെ കൊടും തണുപ്പ് സഹിക്കാന്‍ വയ്യാത്തോണ്ട് ഉടുത്തിരുന്ന സാരിയും പുതച്ച് ഗ്രീഷ്മയേം കെട്ടിപ്പിടിച്ചുറങുകയായിരിന്നു കല്യാണി ടിച്ചര്‍. കള കളമൊഴുകുന്ന ഏതോ കൊച്ചരുവിയില്‍ നിന്നും വെള്ളം വീഴുന്ന ശബ്ദം കേട്ടപ്പം കഴിഞാഴച്ച പോയ ആതിരപ്പള്ളി വെള്ളച്ചാട്ടം സ്വപനം കണ്ടെതാണെന്നു കരുതി ടീച്ചര്‍ ഒന്നു മലര്‍ന്നു കടന്നു. ആതിരപ്പള്ളിയുടെ മനോഹാരിതയും സ്വപനം കണ്ട് വെള്ളച്ചാട്ടത്തിന്റെ ശബ്ദവും ആസ്വദിച്ച് കിടന്നിരുന്ന ടീച്ചര്‍ ഒറ്റചാട്ടത്തിനു ഞെട്ടിയെണീറ്റത് വീഗാര്‍ഡ് പമ്പിനേക്കാള്‍ ശക്തിയില്‍ വരുന്ന ഈ വെള്ളച്ചാട്ടം കുറച്ച് ടീച്ചറുടെ മുഖത്തേക്ക് തന്നെ പമ്പു ചെയ്തപ്പൊഴായിരിന്നു. ഞെട്ടിയുണര്‍ന്ന് സ്ഥലകാല ബോധമുണ്ടായ ടീച്ചര്‍ ഉപ്പുരസമുള്ള ഈ വെള്ളച്ചാട്ടം എവിടുന്നാന്നൊരു പിടിയും കിട്ടാതെ മഴപെയ്തു മുകളീന്നു ചോര്‍ന്നൊലിക്കുവാണോ, അതോ തന്റെ മോള്‍ ഗ്രീഷ്മ തന്നെ ഉറക്കത്തില്‍ അറിയാതെ പണി പറ്റിച്ചതാണോ എന്നറിയാതെ കുഴങ്ങി. വെള്ളച്ചാട്ടത്തിനു കുറവില്ലെന്നു കണ്ട ടീച്ചര്‍ ഗ്രീഷ്മയെ വിളിച്ചുണര്‍ത്തി മെല്ലെ ചോദിച്ചു “ മോളെ നീ എങ്ങാനും അറിയാതെ ബെഡ്ഡില്‍ മുള്ളിയോ? ” ഈ തണുത്ത വെളുപ്പാന്‍ കാലത്ത് വിളിച്ചുണര്‍ത്തി ബെഡ്ഡില്‍ മുള്ളണോന്നു ചോദിക്കുന്ന ടീച്ചറെ കാര്യമാക്കതെ ഗ്രീഷ്മ തിരിഞു കിടന്നു പറഞു “ ഈ അമ്മക്കെന്താ വട്ടായാ, അമ്മ ആ ലൈറ്റിട്ടൊന്നു നോക്കിയേ ..!!!”


ഒന്നുമറിയാതെ സുഖമായുറങ്ങുന്ന മോളല്ല കാര്യം നടത്തിയേന്നു മനസ്സിലാക്കിയ കല്യാണി ടീച്ചര്‍ മെല്ലെ തപ്പിത്തടഞ് എണീറ്റ് ലൈറ്റിട്ടതും “എന്റമ്മേ“ എന്നലറി ബോധം കെട്ടു വീണതും ഒരുമിച്ചായിരിന്നു. ടീച്ചര്‍ടെ ഈ അലര്‍ച്ച കേട്ടു ഞെട്ടി എണീറ്റു നോക്കിയ പെണ്‍കുട്ടികള്‍ കണ്ട കാഴ്ച്ച ശരീരം മുഴുവന്‍ പുതപ്പെല്ലാം പുതച്ച് മുണ്ടും പൊക്കി എന്തോ ഒരു “സാധനം“ കയ്യില്‍ പിടിച്ചു സംഭവിച്ചെതെന്താന്നു ഒരു പിടിയും കിട്ടാതെ ഞെട്ടിത്തരിച്ച് നില്‍ക്കുന്ന സുരേഷിനേയായിരിന്നു...
---------------------------------------------------------------------------------------
നേരം വെളുത്ത് നോക്കുമ്പം ബെഡ്ഡില്‍ സുരേഷില്ല. പകരം ഒരു കുറിപ്പ് മാത്രം “ നിങ വിട്ടോ, ഞാ വന്നോളാം”


-------------------------------------------------------------------------------------

ഡിസ്ക്ലൈമര്‍ : ഈ കഥയിലെ നായകനും കഥാകാരനും തമ്മില്‍ ഒരു ബന്ദവും ഇല്ല.. ഇനി വല്ല ബന്ദവോ അസബന്ദവോ ആര്‍കെങ്കിലും തോന്നിയാല്‍ അവരോടൊരു വാക്ക് “ ഇതെന്റെ ഗര്‍ഭമല്ല, എന്റെ ഗര്‍ഭം ഇങ്ങനല്ല ..”


ചിത്രം: ഗൂഗിള്‍

6 comments:

പോക്കിരി said...

ഹോളിഡേസുകളില്‍ മണല്‍ വാരി വാരി ഉണ്ടാക്കിയ കാശുപയോഗിച്ച് ജീവിതത്തില്‍ ആദ്യമായി ടൂറു പോയി എന്ന ഒറ്റകാരണം കൊണ്ട് വിദ്യാ കോളേജിലെ പ്രി ഡിഗ്രി പടനം പാതി വഴിയില്‍ ഉപേക്ഷിച്ച് ഒരു ഫുള്‍ ടൈം മണല്‍ വാരല്‍ ജീവനക്കാരനായി മാറേണ്ടി വന്ന ഞങ്ങടെ ക്ലാസ് മേറ്റ് സുരേഷിന്റെ കഥയാണിത്.

Mujeeb PT said...

kalakkan.. ugran comedy
keep writing

Jishad Cronic said...

:)
ഓണാശംസകൾ.

naveenjjohn said...

kollaam truly nostalgic.. kidilam... ഇനി ഇജ്ജ് തലക്കെട്ടറില്ലാതെ ബ്ലോഗണ്ടാ... ചെക്ക് ഔട്ട്‌ യുവര്‍ മെയില്‍... ബോധിച്ചില്ലെങ്കില്‍ പറയണം നമുക്ക് വേറെ ഉണ്ടാക്കാം... paviyan

പോക്കിരി said...

@നവീന്‍. കിടിലന്‍.... നന്ദി നവീന്‍... വളരെ നന്ദി....

Sarath Menon said...

Kazhinja kure kaalathinu shesham vaayicha nalloru post. Keep it up n continue this style...